ഭട്ടാരക പൂജാരികൾ നിത്യപൂജ ചെയ്യുന്ന അത്യുത്തര കേരളത്തിലെ പ്രശസ്തമായ ശാക്തേയ കാവാണു മന്നമ്പുറത്ത് കാവ്.കൗള മാർഗ്ഗത്തിലാണു നിത്യ പൂജ.അള്ളട സ്വരൂപ രൂപീകരണവുമായി ബന്ധപ്പെട്ട് മന്നോൻ എന്ന ദുഷ് പ്രഭു അഭയം തേടി പൊറുത്ത കാവാണു മന്നമ്പുറത്ത് കാവ് എന്ന പെരിനു പിന്നിൽ എന്നാണു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ വേറെയും ചില അനുമാനങ്ങൾ ഈ പേരിനു പിന്നിൽ ഉണ്ട്.ആദിവാസികളുടെ ആരാധനാലയങ്ങളായിരുന്നു മന്നങ്ങളും നീലിയാർ കോട്ടങ്ങളും. “ചൊവ്വർ പാലർക്കൂട മോലോത്ത് കൂടും നാങ്കൾ പാലർക്കൂട മന്നത്തു കൂടും” എന്ന പൊട്ടൻ തെയ്യത്തിന്റെ തോറ്റത്തിൽ നിന്ന് പുലയരുടെ ആരാധനാ കേന്ദ്രമായിരുന്നു മന്നം എന്നു വ്യക്തമാണു.നീലേശ്വരം മന്നമ്പുറത്ത് കാവും അവരുടെ ആരാധനാലയമായിരുന്നിരിക്കാം.ഇന്നത്തെ കാവിന്റെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള പുലയച്ചേരിയും മന്നമ്പുറം എന്ന പേരിലാണു ഇപ്പോഴും അറിയപ്പെടുന്നത്. നീലിച്ചുരം എന്നാണു പഴയ പാട്ടുകളിൽ നീലേശ്വരത്തെ പ്രസ്താവിച്ചു കാണുന്നത്.ഇന്നത്തെ കാവ് ഒരു നീലിയാർ കോട്ടം ആയിരുന്നെന്നും അതിൽ നിന്നാണു നീലേശ്വരം ഉണ്ടായതെന്നുമാണു ഒരു അഭിപ്രായം.. മാടായി തിരുവർക്കാട്ട് ഭഗവതി തന്നെയാണു മന്നമ്പുറത്ത് കാവിലമ്മ..അള്ളട സ്വരൂപത്തിലെ കളിയാട്ടങ്ങൾക് തിരശ്ശീല വീഴുന്നത് ഇവിടത്തെ പെരുംകലശത്തോടെയാണു.ഇടവ മാസത്തിലാണു കാവിലെ കലശം എന്നു പുകൾ പെറ്റ കലശോത്സവം.അന്നേ ദിവസം മന്നമ്പുറത്ത് കാവിലമ്മ,നടയിൽ ഭഗവതി,ക്ഷേത്രപാലകൻ,കൈക്ലോൻ എന്നീ ദേവീ ദേവന്മാരുടെ തിരുമുടിയുയരുമ്പോൽ തെക്ക് വടക്ക് കളരികളിൽ നിന്നുള്ള കലശ കുംഭങ്ങൾ ക്ഷേത്രത്തെ വലം വെക്കും…